July 17, 2013

ത്രൂ ദി ഒലിവ് ട്രീസ്‌ (Through the Olive Trees - 1994)

ചിത്രം: ത്രൂ ദി ഒലിവ് ട്രീസ്‌ - Through the Olive Trees - 1994 (ഇറാന്‍)
രചന, സംവിധാനം: അബ്ബാസ്‌ കിയറോസ്തമി
ഭാഷ: പേര്‍ഷ്യന്‍
----------------------------------------------------------

വല്ലഭന് പുല്ലും ആയുധം എന്നതിന്റെ ഇറാനിയന്‍ പര്യായമാകാം അബ്ബാസ്‌ കിയറോസ്തമി!
അദേഹത്തിന് സിനിമ ചെയ്യാന്‍ കഥ വേണമെന്നില്ല. ഒരു ചിന്ത തന്നെ ധാരാളം.

കോക്കര്‍ എന്ന ഗ്രാമത്തെ കേന്ദ്രീകരിച്ചു ചിത്രീകരിച്ച കോക്കര്‍ ത്രയങ്ങളിലെ മൂന്നാമത്തെ ചിത്രമാണ് ത്രൂ ദി ഒലിവ് ട്രീസ്‌. ആദ്യ ചിത്രമായ വേര്‍ ഈസ്‌ ദി ഫ്രെണ്ട്സ് ഹോം -1987 ഒരു കുട്ടിയുടെ കൂട്ടുകാരനെ തേടിയുള്ള യാത്രയാനെങ്കില്‍ ഇറാനിലെ ഭൂമികുലുക്കത്തിന് ശേഷം ആ സിനിമയില്‍ അഭിനയിച്ച കുട്ടിയേയും മറ്റു കഥാപാത്രങ്ങളെയും തേടിയുള്ള യാത്രയാണ് ആന്റ്റ് ലൈഫ് ഗോസ് ഓണ്‍- 1991 (ലൈഫ് ആന്‍ഡ്‌ നത്തിഗ്  മോര്‍ എന്നും അറിയപ്പെടുന്നുണ്ട്.) എന്നാല്‍ "ത്രൂ ദി ഒലിവ് ട്രീസ്‌" കഴിഞ്ഞ ചിത്രമായ ആന്റ്റ് ലൈഫ് ഗോസ് ഓണിന്‍റെ ചിത്രീകരണമാണ് കാണിക്കുന്നത്.

സിനിമയുടെ സെറ്റില്‍ വെച്ച് അതില്‍ ചെറിയ വേഷം ചെയ്ത യുവാവിനും യുവതിക്കുമിടയില്‍ എന്തോ ധാരണ പിശകുണ്ട് എന്ന് സംവിധായകന്‍ മനസിലാക്കുന്നു. ഈ പ്രശ്നനം കൊണ്ട് ഷൂട്ടിംഗ് ടേക്ക് ശരിയാകാതെ നീണ്ടു പോകുന്നു. ഹോസൈന്‍ , താഹിര എന്ന അവരുടെ യഥാര്‍ത്ഥ പേര് തന്നെയാണ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഹുസൈനോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുന്ന സംവിധായകന്‍ അയാള്‍ ഒരിക്കല്‍ താഹിറയെ ഇഷ്ടപ്പെട്ടിരുന്നുവെന്നും വിവാഹ ആലോചന വീട്ടുകാരുടെ എതിര്‍പ്പുമൂലം തള്ളപ്പെട്ടുവെന്നും അറിയുന്നു. 

ഹുസൈന്‍ വിദ്യഭായസമില്ലാത്ത മേസ്തരിപണി ചെയ്യുന്ന യുവാവാണ്. താമസയോഗ്യമായ വീടുമില്ല. അയാളുടെ സംഭാഷണങ്ങളിലൂടെ ഒരു ശരാശരിക്കാരന്റെ ജീവിതാഭിലാഷവും, സമൂഹം അതിന് ഒട്ടും വിലകല്‍പ്പിക്കാതെ നിഷേധാത്മകമായി പ്രതികരിക്കുന്ന രീതിമാണ് കിയറോസ്തമി നമ്മോട് പങ്കുവെക്കുന്നത്. 

സിനിമാ സെറ്റും സഹപ്രവര്‍ത്തകരും അഭിനേതാക്കളും നിത്യജീവിതത്തിലെ സാധാരണ മനുഷ്യരാണെന്നും, അവര്‍ക്കിടയില്‍ താരങ്ങളില്ല എന്നും വിളിച്ചോതുന്ന ചില സീനുകളുണ്ട്. ചായ വിതരണംചെയ്യുന്നതും ചെടിച്ചട്ടി കൊണ്ടുപോകുന്നതും ഒക്കെ ചില ഉഹരണങ്ങളാണ്.

ഒരു സിനിമയെ അടുത്തതിനോട് ബന്ധിപ്പിക്കുക വഴി സ്വന്തം സിനിമകളെ എല്ലാം ഒരു പോലെ മാര്‍ക്കെറ്റ് ചെയ്യുന്ന കൌശലക്കാരന്‍ കൂടിയാണ് സംവിധായകന്‍. ടെസ്റ്റ്‌ ഓഫ് ചെറി എന്ന സിനിമക്കൊടുവില്‍ ഷൂട്ടിംഗ് തീര്‍ത്ത് പോകുന്നത് കാണിക്കുന്നുണ്ട്. അതിനെപറ്റി അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:

നായകനായ ബാദിക്ക് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംഷ പ്രേക്ഷക്ര്‍ക്കുണ്ടാവും. മരിച്ചോ? ജീവിച്ചോ?കഥയില്‍ എന്തുമായിക്കൊള്ളട്ടെ, ഷൂട്ടിംഗ് കഴിഞ്ഞ് ഒടുവില്‍ അയാള്‍ നടന്നുപോകുന്നത് കാണിക്കുക വഴി ബാദിയെ അവതരിപ്പിച്ച നടന്‍ ജീവനോടെയുണ്ട്, അയാലെപ്രതി വിഷമിക്കുകയല്ല പ്രേക്ഷകര്‍ ചെയ്യേണ്ടത് മറിച്ച് സിനിമയില്‍ താന്‍ പങ്കുവെച്ച ആശയത്തിലെക്കാണ് നിങ്ങളുടെ ചിന്ത സഞ്ചരിക്കേണ്ടത് എന്നാണ്.  

അതേ ദീര്‍ഘദൃഷ്ടി തന്നെയാണ് വേര്‍ ഈസ്‌ ദി ഫ്രെണ്ട്സ് ഹോമില്‍ അഭിനയിച്ച ബാലനെ ഭൂകമ്പത്തിനു ശേഷം അന്വേഷിച്ചുപോകുന്ന സിനിമയായ ആന്റ്റ് ലൈഫ് ഗോസ് ഓണില്‍ അവനെ കാണിക്കാത്ത ത്രൂ ദി ഒലിവ് ട്രീസില്‍ ഷൂട്ടിംഗ് കാണാന്‍ വരുന്നതായി കാട്ടിത്തരുന്നത്.   

കിയറോസ്തമി പ്രേക്ഷകരോട് സംസാരിക്കുന്നത് സിനിമയിലൂടെയാണ്. തിരക്കഥയാണ് അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍. ആ പ്രതിഭയുടെ തികവില്‍ നിന്നാണ് ഇത്തരം പരീക്ഷണങ്ങള്‍ പിറവിയെടുക്കുന്നത്. ഒരു പക്ഷേ മറ്റേത് സംവിധായകനും സംശയപൂര്‍വ്വം പിന്‍തിരിയുന്നിടത്തുനിനാണ് അദ്ദേഹത്തിന്‍റെ ചുവടുകള്‍ ധൈര്യപൂര്‍വ്വം നീങ്ങിത്തുടങ്ങുക.

1 comment:

Comments