July 19, 2013

ദി ഗ്രേറ്റ് ഡിക്റ്റെറ്റര്‍ (The Great Dictator- 1940)

ചിത്രം: ദി ഗ്രേറ്റ് ഡിക്റ്റെറ്റര്‍ -The Great Dictator- 1940 (അമേരിക്കന്‍)
രചന, സംവിധാനം - ചാര്‍ളി ചാപ്ലിന്‍
ഭാഷ: ഇംഗ്ലിഷ്,
--------------------------------------------------

ഹിറ്റ്ലര്‍ ഹീറോയും വില്ലനുമായ ഡൌന്‍ഫാള്‍ കണ്ടുകഴിഞ്ഞപ്പോഴാണ് ചാപ്ലിന്റെ ദി ഗ്രേറ്റ് ഡിക്റ്റെറ്റര്‍ കാണാന്‍ ആഗ്രഹം തോന്നിയത്. ഹിറ്റ്ലര്‍ യൂറോപ്പിന് പേടിസ്വപ്നമായിരുന്ന 1940-കാലഘട്ടത്തില്‍ തന്നെ അദ്ദേഹത്തെ അനുകരിച്ച് കോമഡിയിലൂടെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയ ആദ്യത്തെ സിനിമാപ്രവര്‍ത്തകനാണ് ചാര്‍ല്സ് ചാപ്ലിന്‍.

രാഷ്ട്രീയപരമായി അമേരിക്ക അക്കാലത്ത് നാസികളോട് പ്രത്യക്ഷമായ വിരോധം പുലര്‍ത്തിയിരുന്നില്ല എന്നതുകൊണ്ടും പ്രകോപനപരമായ പല പരാമര്‍ശങ്ങളും സിനിമയില്‍ അടങ്ങിയിരിക്കുന്നു എന്ന സംശയം മൂലവും അത്യധികം ഭയാശങ്കയോടെ ചാപ്ലിന്റെത് എടുത്തുചാട്ടമെന്നാണ് അവര്‍ വിലയിരുത്തിയത്. ദി ഗ്രേറ്റ് ഡിക്റ്റെറ്റര്‍ ഇറങ്ങി എത്രെയോ നാളുകള്‍ക്ക്ശേഷം മാത്രണ് സമാന വിഷയത്തില്‍ സിനിമകളുടെയും പാരഡികളുടെയും കുത്തൊഴുക്ക് ഉണ്ടായത് എന്നത് മാത്രം മതി അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും പതികരണ ശക്തിയും മനസിലാക്കുവാന്‍.

രചന, സംവിധാനം, നിര്‍മ്മാണം, സംഗീതം, അഭിനയം എന്നുവേണ്ട ഈ സിനിമയുടെ എല്ലാം ചാര്‍ളി ചാപ്ലിന്‍ തന്നെയാണ്. കോമഡിയുടെ അവസാനവാക്കായ ചാപ്ലിന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റും അദ്ദേഹം ശബ്ദം പകരുന്ന ആദ്യ ചിത്രവും ദി ഗ്രേറ്റ് ഡിക്റ്റെറ്റര്‍ തന്നെയാണ്.

കഥയിലെ തോമാന്‍ എന്ന രാജ്യത്തെ ഏകാധിപതിയാണ് ഹെങ്കല്‍സ്. അയാള്‍ക്ക് അഡോള്‍ഫ് ഹിറ്റ്ലറുടെ രൂപവും സ്വഭാവ വൈകൃതങ്ങളുമാണ് ഉള്ളത്. അതേ നഗരത്തില്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ പരിക്കേറ്റു മടങ്ങിയെത്തിയ പാവപ്പെട്ട ഒരു ബാര്‍ബറും താമസിക്കുന്നു. രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് ചാര്‍ളി ചാപ്ലിന്‍ തന്നെയാണ്.

ഓര്‍ത്തിരുന്നു ചിരിക്കാന്‍ ഒരുപാട് രംഗങ്ങളുണ്ട്. സ്വേച്ചാധിപതിയെ സിനിമയില്‍ ഇന്ട്രോഡ്യൂസ് ചെയ്യുന്ന തീപ്പൊരി പ്രസംഗ സീന്‍, അയാളുടെ തിരക്കുപിടിച്ച ഒരു ദിവസത്തെ ചര്യകളുടെ ഫ്ലാഷ്, പോലീസ് ചേസ് ചെയ്യുന്നതിനിടെ തലക്കടിയെറ്റ് തെരുവിലൂടെ തെന്നി നീങ്ങുന്ന ബാര്‍ബര്‍, ലോകം കീഴടക്കുകയെന്ന ദിവാസ്വപ്നത്തില്‍ മുഴുകി ഗ്ലോബ് കൈയ്യിലെടുത്ത് നൃത്തം ചെയ്യന്ന ഹെങ്കല്‍ തുടങ്ങിയവ ഒരിക്കലും മറക്കാത്തവയാണ്.

സിനിമയിലൂടെനീളം ചാപ്ലിന്‍ വിമര്‍ശിക്കുന്നത് ഭരണാധികാരികളുടെ മനുഷ്യത്വരഹിതമായ നിലപാടുകളെയാണ്. നാസിസത്തെയും ഫാസിസത്തെയും സെമിറ്റിസത്തെയും പുശ്ചിച്ച്  ഹിട്ലറെയും മുസോളിനിയെയും മറയില്ലാതെ കളിയാക്കുകയാണ്. അതും അവരോട് മുഖാഭിമുഖം നിന്നുകൊണ്ട് തന്നെ.

ഓസ്ട്രിയ കീഴടക്കിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുന്ന അവസാന സീന്‍ സിനിമയുടെ ഹൈലൈറ്റാണ്. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ആ  പ്രസംഗത്തില്‍ വ്യക്തമാക്കുന്നത് തന്‍റെ കാഴ്ച്ചപ്പാടും നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളുമാണ്. ഒരു കൊമേഡിയന്‍ മാത്രമാണ് ചാര്‍ളി ചാപ്ലിന്‍ എന്ന്‍ അതുവരെ കരുതുന്നവര്‍ അന്തംവിട്ടുപോകുന്ന പ്രകടനം. 

No comments:

Post a Comment

Comments