August 15, 2013

ത്രീ കളെര്സ്: റെഡ് (Three Colors: Red -1994)

ചിത്രം: ത്രീ കളെര്സ്: റെഡ് - Three Colors: Red -1994 (ഫ്രാന്‍സ്)
സംവിധാനം: ക്രിസ്സ്റ്റോഫ് കീസ്ലോവ്സ്കി
ഭാഷ: ഫ്രഞ്ച്, പോളിഷ്
------------------------------

ക്രിസ്സ്റ്റോഫ് കീസ്ലോവ്സ്കിയുടെ കളര്‍ ത്രയങ്ങളിലെ അവസാന സിനിമ.

മോഡലായ വാലന്റൈന്‍ എന്ന യുവതിയും കാമുകനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. ചിത്രത്തിളുടെനീളം ഫോണ്‍ സംഭാഷണങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. തന്‍റെ കാറിടിച്ച് പരിക്കേല്‍ക്കുന്ന പട്ടിയുടെ ഉടമസ്ഥനെ കണ്ടെത്തുന്നതോടെ അപരിചിതനായൊരു റിട്ടയേര്‍ഡ് ജഡ്ജിനെ വാലന്റൈന്‍ പരിചയപ്പെടുന്നു. അയല്‍ക്കാരുടെ ഫോണ്‍ ചോര്‍ത്തുന്ന അയാളുടെ ചെയ്തികള്‍ ആദ്യം ദുരൂഹമെന്ന് തോന്നുമെങ്കിലും മെല്ലെ നായികയോടൊപ്പം പ്രേക്ഷകരും അയാളെ അറിയുന്നു.

 സമൂഹത്തില്‍ നടമാടുന്ന വൈരുധ്യങ്ങളെ ജഡ്ജിയുടെ കണ്ണുകളിലൂടെ തന്നെ അവതരിപ്പിക്കുന്നത് ഒരുപാട് ചിന്തകള്‍ക്ക് വഴിതെളിക്കുന്നു. ആളുകള്‍ ഭീതികൊണ്ടു മാത്രം നിയമ വ്യവസ്ഥയെ അംഗീകരിക്കുന്നു. സമൂഹത്തിലെ സദാചാര ബോധം കൊണ്ട് തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവത്തെ മറച്ച് പിടിക്കുന്നു. എങ്കിലും സ്വകാര്യ സംഭാഷണങ്ങളിലൂടെ തനി നിറം വെളിപ്പെടുന്നു. മൂടുപടങ്ങള്‍ അഴിഞ്ഞു വീഴുന്നു. കുറ്റക്കാരനല്ല എന്നു വിധിച്ച ഒരാള്‍ സത്യത്തില്‍ തെറ്റുകരനാണെന്ന് തിരിച്ചറിഞ്ഞതോടെ അയാളെ രഹസ്യമായി പിന്തുടര്‍ന്നത്‌ വഴി അയാള്‍ നല്ല ജീവിതം നയിച്ചതായി കണ്ടെത്തിയത് വിവരിക്കുന്നുട്. അപ്പോള്‍ ശിക്ഷകൊണ്ട് മാത്രം സമൂഹം നന്നാകുമെന്ന വ്യവസ്ഥിതിയും അതിലെ പോരുളില്ലായ്മയും പുനര്‍വിചിന്തനത്തിന് വഴിതെളിക്കുന്നു.

മറ്റനേകം ബിംബങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. എറിഞ്ഞുടക്കപ്പെട്ട ചില്ലുജാലകം. പൊട്ടിയ ഗ്ലാസ്, തെളിയാത്ത പേന, വേസ്റ്റ് ബിന്നിലേക്ക് ഒഴിഞ്ഞ കുപ്പി ഇടാന്പോലും പാടുപെടുന്ന വൃദ്ധര്‍......അങ്ങനെയങ്ങനെ. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളതുപോലെ  കോര്‍ത്തിണക്കാം...വ്യാഖ്യാനിക്കാം.

സാമൂഹിക പ്രസക്തമായ പല കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോഴും സിനിമ വിരസമാകുന്നില്ല. അവിശ്വസ്തയായ കാമുകിയിലൂടെ നഷ്ടപ്പെട്ട ജഡ്ജിയുടെ കുടുംബജീവിതം സമാന്തരമായി മറ്റൊരു ചെറുപ്പക്കാരനിലൂടെ അവതരിപ്പിച്ചത് കഥ പറച്ചിലിലെ പുതുമയാര്‍ന്ന പരീക്ഷണമാണ്. മറ്റു കഥാപാത്രങ്ങളെ യുവതിയോട് ചേര്‍ത്തുവെച്ച് പൂര്‍ത്തീകരിക്കുന്നതും അത്യധികം മനോഹരമായ വിധത്തിലാണ്.

കളര്‍ ശ്രേണിയിലെ ഏറ്റവും മികച്ച ചിത്രവും ഇതുതന്നെയാണ് എന്ന് ഞാന്‍ കരുതുന്നു. ബ്ലൂ, വൈറ്റ് എന്നീ ചിത്രങ്ങളുമായി സമാനത പുലര്‍ത്തുന്ന രംഗങ്ങള്‍ റെഡിലും ഉണ്ട്. പ്രധാന കഥാപാത്രത്തിന്‍റെ കരയുന്ന മുഖത്തോടെയാണ് മൂന്ന് സിനിമകളും അവസാനിക്കുന്നത്.
ക്ലൈമാക്സ് സീന്‍ ചിത്രത്തിന്‍റെ ഹൈലൈറ്റാണ്. ദുരന്തപര്യവസാനിയായ ഒരു സിനിമക്കൊടുവില്‍ മനം കുളിര്‍ക്കുന്ന അനുഭൂതിയോടെയാണ് പ്രേക്ഷകന്‍ എണീക്കുക എന്നത് അത്യന്തം ആശ്ചര്യകരമല്ലേ?

മറ്റ് രണ്ടു ചിത്രങ്ങളിലെ നായകനും നായികയും അവസാന രംഗത്തിലെ ഒരു ഫ്രെയ്മില്‍ മിന്നായം പോലെ വന്നുപോകുന്നത് മാത്രം മതി കീസ്ലോവ്സ്കിയുടെ വൈഭവം വെളിവാകാന്‍. 1996ല്‍ മരണപ്പെട്ട വിശ്രുത ചലച്ചിത്രകാരന്‍റെ അവസാന സിനിമയും ഇതാണ്.

2 comments:

  1. സാമൂഹിക പ്രസക്തമായ പല കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോഴും സിനിമ വിരസമാകുന്നില്ല. അവിശ്വസ്തയായ കാമുകിയിലൂടെ നഷ്ടപ്പെട്ട ജഡ്ജിയുടെ കുടുംബജീവിതം സമാന്തരമായി മറ്റൊരു ചെറുപ്പക്കാരനിലൂടെ അവതരിപ്പിച്ചത് കഥ പറച്ചിലിലെ പുതുമയാര്‍ന്ന പരീക്ഷണമാണ്. മറ്റു കഥാപാത്രങ്ങളെ യുവതിയോട് ചേര്‍ത്തുവെച്ച് പൂര്‍ത്തീകരിക്കുന്നതും അത്യധികം മനോഹരമായ വിധത്തിലാണ്.

    ReplyDelete
  2. അഭിനന്ദനങ്ങൾ ..
    ഇതാണ് എന്റെ ബ്ലോഗ്‌ ...താങ്കൾ വായിക്കുമല്ലോ

    http://www.vithakkaran.blogspot.in/

    ReplyDelete

Comments