August 13, 2013

ത്രീ കളെര്സ്: ബ്ലൂ (Three Colors :Blue -1993)

ചിത്രം: ത്രീ കളെര്സ്: ബ്ലൂ - Three Colors: Blue -1993 (ഫ്രാന്‍സ്)
സംവിധാനം: ക്രിസ്സ്റ്റോഫ് കീസ്ലോവ്സ്കി
ഭാഷ: ഫ്രഞ്ച്, പോളിഷ് 
-----------------------------

ഫ്രഞ്ച് പതാകയിലെ ത്രിവര്‍ണ്ണങ്ങളെ (ബ്ലൂ, റെഡ്, വൈറ്റ്) ആസ്പദമാക്കി വിഖ്യാത പോളിഷ് ചലച്ചിത്രകാരന്‍ ക്രിസ്സ്റ്റോഫ് കീസ്ലോവ്സ്കി സംവിധാനം ചെയ്ത "ത്രീ കളര്‍ ട്രയോളജി"യിലെ ആദ്യ ചിത്രമാണ് ബ്ലൂ. വെനീസ് ഉള്‍പടെ പ്രദര്‍ശിപ്പിച്ച ചലച്ചിത്ര മേളകളിലോക്കെ മികച്ച ചിത്രം, മികച്ച നടി, സംവിധായകന്‍ തുടങ്ങി അനേകം പുരസ്കാരങ്ങളും, നായിക ജൂലിയറ്റ് ബോനൊച്ചക്ക് ആവര്‍ഷത്തെ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബും നേടിക്കൊടുത്ത ചിത്രമാണിത്. 

മനുഷ്യ ജീവിതത്തിന്റെ വിവിധാവസ്ഥകളിലേക്ക് ആഴത്തില്‍ ചൂഴ്ന്നിറങ്ങുന്നതാണ് കീസ്ലോവ്സ്കിയുടെ സിനിമകള്‍. ബൌധികമായ ആ കാഴ്ചപ്പാടുകള്‍ കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ സൃഷ്ടികല്‍ നവയുഗ ക്ലാസിക്കുകളായി വാഴ്ത്തപ്പെടുന്നത്.

പാട്രിസ് എന്ന പ്രസിദ്ധനായ സംഗീതജ്ഞനും മകളും കാര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നതോടെയാണ്‌ സിനിമ ആരംഭിക്കുന്നത്. അയാളുടെ ഭാര്യ ജൂലി മരണത്തെ അതിജീവിക്കുന്നു. മാനസികമായി തകര്‍ന്ന അവര്‍ ആശുപത്രിയില്‍വെച്ചുതന്നെ ആത്മഹത്യക്ക് ശ്രമിക്കുന്നെങ്കിലും സാധിക്കുന്നില്ല. ദുരന്തത്തില്‍ നിന്നും കരകയറുവാനായി ഭര്‍ത്താവിന്റെയും മകളുടെയും ഓര്‍മ്മകളുടെ ശേഷിപ്പുകളൊക്കെ നശിപ്പിച്ച്, താമസിക്കുന്ന വീട് വില്‍ക്കാന്‍ ഏല്‍പ്പിച് പാരീസിലെ ഒരു ഫ്ലാറ്റില്‍ അജ്ഞാതവാസം തേടുന്നു. 

മകളുടെ പ്രിയപ്പെട്ട നീല നിറമുള്ള സ്പടിക തൂക്കുവിളക്ക് മാത്രമാണ് അവര്‍ കയ്യില്‍ കരുതുന്നത്. നീല നിറമുള്ള ലോലിപ്പോപ്പ് മിട്ടായികള്‍ വെറുപ്പോടെ അവര്‍ കടിച്ചു തിന്നുന്നു. വേദനകള്‍ വേട്ടയാടുമ്പോള്‍ സ്വിമ്മിംഗ് പൂളിന്റെ നീലിമയില്‍ നീന്തി അവള്‍ മനശാന്തി തേടുന്നു. "ബ്ലൂ" എന്ന ടൈറ്റിലിലുമായി കഥയെ ബന്ധിപ്പിക്കുന്ന ചില സീനുകള്‍ ഇവയാണ്. 

യാഥാര്‍ഥ്യത്തില്‍ നിന്നും ആളുകള്‍ ഓടിയോളിക്കുന്നത് പലപ്പോഴും യാഥാര്‍ഥ്യം അറിയാതെയാണ് എന്ന് സിനിമ കാട്ടിത്തരുന്നു. സ്വയം തീര്‍ക്കുന്ന തടവറകള്‍ക്ക് അപ്പുറമുള്ള ലോകത്തേക്ക് ഊളിയിട്ടു നോക്കുമ്പോള്‍ മാത്രമാണ് അതുവരെ അറിയാത്തവ പലതും വെളിപ്പെടുന്നത്. തകര്‍ച്ചകളില്‍ പോലും സഹജീവികള്‍ക്ക് താങ്ങായി നില്‍ക്കുവാന്‍ കഴിയുന്ന  ജൂലി എന്ന നായിക ഒരുപാട് നന്മകളുടെ പ്രതീകമാണ്. സ്വയം കരിന്തിരി കത്തുമ്പോഴും മറ്റുള്ളവര്‍ക്കായി പ്രതീക്ഷയുടെ ഒരു തിരിനാളം അവശേഷിപ്പിക്കുന്നവര്‍. എന്നിട്ടും എന്തുകൊണ്ട് അവര്‍ ദുരന്ത കഥാപാത്രമായി മാറുന്നു എന്നതിനുത്തരം ഒന്നേയുള്ളൂ. ഇതാണ് ജീവിതം! Its Real.

ഇത്രയും പറഞ്ഞെന്നു കരുതി ഇതൊരു പക്കാ ബുദ്ധിജീവി സിനിമയാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ഒരു നിമിഷം പോലും മടുപ്പിക്കാതെ ആകാംഷയോടെയെ ഓരോ സീനും കണ്ടിരിക്കാനാവൂ. ഒരു നല്ല കലാസൃഷ്ടി ആസ്വദിക്കുന്നതിനും അപ്പുറത്തേക്ക്‌ സിനിമയെ വായിക്കേണ്ടവര്‍ക്ക് അതിനുള്ള അവസരം ക്രിസ്സ്റ്റോഫ് കീസ്ലോവ്സ്കി നല്‍കുന്നു എന്ന് മാത്രം.

2 comments:

  1. സാമൂഹിക പ്രസക്തമായ പല കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോഴും സിനിമ വിരസമാകുന്നില്ല. അവിശ്വസ്തയായ കാമുകിയിലൂടെ നഷ്ടപ്പെട്ട ജഡ്ജിയുടെ കുടുംബജീവിതം സമാന്തരമായി മറ്റൊരു ചെറുപ്പക്കാരനിലൂടെ അവതരിപ്പിച്ചത് കഥ പറച്ചിലിലെ പുതുമയാര്‍ന്ന പരീക്ഷണമാണ്. മറ്റു കഥാപാത്രങ്ങളെ യുവതിയോട് ചേര്‍ത്തുവെച്ച് പൂര്‍ത്തീകരിക്കുന്നതും അത്യധികം മനോഹരമായ വിധത്തിലാണ്.

    ReplyDelete
  2. കൈസ്ലൊവ്സ്കി , എന്റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ്... അദേഹത്തിന്റെ ഈ സിനിമ താങ്കൾ സൂചിപ്പിച്ച പോലെ അതിമനോഹരം തന്നെയാണ്... സ്വാതന്ത്ര്യം വ്യക്തിയിലേക്ക് ചുരുങ്ങുമ്പോൾ അത് എത്ര മാത്രം വിചിത്രങ്ങളായ സങ്കൽപ്പങ്ങളുടെ തടവറയിലാണെന്ന് ഈ സിനിമ കാണിച്ചു തരുന്നു .. എന്റെ നിരൂപണം ഇവിടെ വായിക്കാം
    http://entecinemavayanakal.blogspot.in/2014/04/three-colours-blue.html

    ReplyDelete

Comments