February 09, 2014

12 ഇയേര്‍സ് എ സ്ലേവ് (12 Years a Slave -2013)

ചിത്രം: 12 ഇയേര്‍സ് എ സ്ലേവ് - 12 Years a Slave -2013 - (യു.കെ , യു. എസ് )
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: സ്റ്റീവ് മക്യൂന്‍
------------------------------------


സോളമന്‍ നോര്‍തംപ് എന്ന അമേരിക്കക്കാരന്റെ ജീവിതകഥയായ 12 Years a Slave എന്ന പുസ്തകത്തിന്‍റെ ചലച്ചിത്രാവിഷ്കാരം. 1850 കളിലെ അടിമ കച്ചവടവും കറുത്ത വര്‍ഗ്ഗക്കാര്‍ നേരിടേണ്ടി വന്ന യാചനകളും വരച്ചുകാട്ടുന്ന ചിത്രം.

1840 കളില്‍ വാഷിങ്ങ്ടണില്‍ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തോടൊപ്പം സന്തുഷ്ട ജീവിതം നയിച്ച്‌ വരികയായിരുന്നു സോളമന്‍. കാര്‍പെന്‍റ്ററും നല്ല വയലിനിസ്റ്റുമായ അയാള്‍ കറുത്ത വര്‍ഗ്ഗക്കാരനായിരുന്നെങ്കിലും സമൂഹത്തില്‍ സ്വീകാര്യനും ബഹുമാന്യനുമായിരുന്നു. ന്യൂയോര്‍ക്കില്‍ രണ്ടാഴച്ച നീളുന്ന സംഗീത പരിപാടി അവതരിപ്പിക്കാന്‍ ക്ഷണം സ്വീകരിക്കുന്ന സോളമന്‍ ചതിവില്‍ പെടുന്നു. സ്വന്തം കുടുംബവും സൈര്യജീവിതവും നഷ്ടപ്പെട്ട് "പ്ലാറ്റ് എന്ന പുതിയ പേരില്‍ അടിമ ചന്തയില്‍ വില്‍ക്കപ്പെടുന്നു. പിന്നീടുള്ള പന്ത്രണ്ടു വര്‍ഷക്കാലം സമ്പന്നരുടെ കൃഷിയിടങ്ങളില്‍ അടിമപ്പണി ചെയ്ത് നരക തുല്യമായ ജീവിതം!

യഥാര്‍ത്ഥ സംഭവത്തെ ദൃശ്യവത്കരിക്കുന്നു എന്നതിനാല്‍ തന്നെ സിനിമയിലെ കാഴ്ചകള്‍ നമ്മെ വേദനിപ്പിക്കും. കേട്ടതും വായിച്ചറിഞ്ഞതുമായ അടിമത്വം എത്ര ഭീകരമായ അവസ്ഥയാണ് എന്ന് തിരിച്ചറിയും. എബ്രഹാം ലിങ്കണും ജോര്‍ജ് വാഷിങ്ങ്ടനും പടവെട്ടി നേടിയത് എത്ര മഹത്തരമായ കര്‍മ്മമാണ്‌ എന്ന് തിരിച്ചറിയും.

ഷിവിറ്റല്‍ എജിയോഫര്‍ എന്ന നടന്‍ സോളമന്‍ നോര്‍തംപായി ജീവിക്കുകയാണ്.  കുടുംബത്തോട് എന്നെങ്കിലും ചേരുവാനാകും എന്ന പ്രതീക്ഷയില്‍ മരണത്തിനു മാത്രം പിടികൊടുക്കാതെ എല്ലാം സഹിച്ചു കഴിയുമ്പോഴും നിസഹായതയില്‍ നിന്നും ഉടലെടുക്കുന്ന നിരാശ അയാളെ വേട്ടയാടുന്നുണ്ട്‌. അതി വൈകാരിക അഭിനയ മുഹൂര്‍ത്തങ്ങളില്ലാതെ ദയനീയമായ ഒരു നോട്ടത്തിലൂടെ പ്രേക്ഷകന്‍റെ ഉള്ളിലേയ്ക്ക് വേദനയുടെ ഒരു  അമ്പ് തോടുത്തുവിടാന്‍ പര്യാപതമാണ് ആ ഭാവങ്ങള്‍.

ഓര്‍മ്മയില്‍ മാഞ്ഞുപോകാത്ത  ചില മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്. ഒരു ഗോസ്പല്‍ സംഗീതജ്ഞനായിട്ടും ദൈവംപോലും കൈവെടിഞ്ഞെന്ന തോന്നല്‍... ഇനിയൊരു മടങ്ങിപ്പോക്ക് ഇല്ലാത്ത വിധം പൂര്‍വകാലത്തില്‍ താന്‍ എന്തായിരുന്നു എന്നത് വിസ്മരിച്ച് കൂടെയുണ്ടായിരുന്ന ഒരു അടിമപ്പണിക്കാരന്റെ മൃതദേഹം മറവു ചെയ്യുമ്പോള്‍ അവസാന പ്രാര്‍ത്ഥന ചൊല്ലാന്‍ മറന്ന് മണ്ണ്‌ വെട്ടിയിടുന്ന രംഗം. കുഴിമാടത്തിനു മുന്‍പില്‍ പാട്ട് പാടി അന്ത്യോപചാരം അര്‍പ്പിക്കുമ്പോള്‍ വിമുഖനായി നില്‍ക്കുമ്പോഴും അറിയാതെ ഹൃദയം തകര്‍ന്നു പാടിപ്പോകുന്ന രംഗം....അങ്ങനെയങ്ങനെ..... അവസാന രംഗങ്ങള്‍ കണ്ട്  കണ്ണ്‍ നിറയാത്തവര്‍ ചുരുക്കമായിരിക്കും.

1 comment:

  1. കാണാത്ത മൂവിയാണിത്
    ഇനിയൊന്ന് വാച്ച് ചെയ്യണം...1

    ReplyDelete

Comments