August 05, 2013

ഡോഗ് ഡേ ആഫ്ടര്‍നൂണ്‍ (Dog Day Afternoon -1975 )

ചിത്രം: ഡോഗ് ഡേ ആഫ്ടര്‍നൂണ്‍Dog Day Afternoon -1975 (യു.എസ്)
സംവിധാനം: സിഡ്നി ലുമെറ്റ്
ഭാഷ: ഇംഗ്ലീഷ്
-------------------------

1972 ല്‍ അമേരിക്കയിലെ ബ്രൂക്ലിന്‍ ബാങ്കില്‍ നടന്ന കവര്ച്ചയെകുറിച്ച് ലൈഫ് മാഗസിനില്‍  വന്ന "ബോയ്സ് ഇന്‍ ദി ബാങ്ക്" എന്ന ആര്‍ട്ടിക്കിളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ സിനിമയാണ് ഡോഗ് ഡേ ആഫ്ടര്‍നൂണ്‍.

12 ആന്ഗ്രി മെന്‍ന്‍റെ സംവിധായകന്‍ സിഡ്നി ലുമെറ്റ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച സിനിമ, സംവിധായകന്‍ തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച തിരക്കഥക്കുള്ള അക്കാഡമി അവാര്‍ഡും ലഭിച്ചു. മികച്ച നടനുള്ള  (ഇതുവരെയുള്ള) അല്‍പാസിനോയുടെ എട്ട് ഓസ്കാര്‍ നോമിനേഷനുകളില്‍ ഒന്ന് ഈ ചിത്രത്തിലെ പ്രകടനത്തിനാണ്.

സംഭവ ദിവസം ഉച്ചനേരത്ത് സണ്ണി വാര്ടിസും (അല്‍പാസിനോ) മറ്റു രണ്ടു സഹായികളും കൂടി കവര്‍ച്ച ലക്ഷ്യമാക്കി ബാങ്കില്‍ പ്രവേശിക്കുന്നു. കൂട്ടത്തിലെ ചെറുപ്പക്കാരനായ ആള്‍  മാനസിക സമ്മര്‍ദത്തിന് അടിമപ്പെട്ട് തുടക്കത്തിലേ പിന്‍വാങ്ങുന്നതോടെ പദ്ധതികള്‍ താളം തെറ്റുന്നു. എങ്കിലും പൊടുന്നനെ തന്നെ സണ്ണി കാര്യങ്ങള്‍ പുനരാവിഷ്കരിച്ചു നടപ്പാക്കുന്നു. നിഭാഗ്യ വശാല്‍ ബാങ്കിലെ ക്യാഷ് ക്ലിയറിംഗ് ടൈം കഴിഞ്ഞതിനാല്‍ പണം അധികമൊന്നും ലോക്കറില്‍ ബാക്കിയില്ലായിരുന്നു. കിട്ടാവുന്ന കാശ് സംഘടിപ്പിക്കാനുള്ള തത്രപ്പാടില്‍ കൌണ്ടറില്‍ നിന്നും ട്രാവേലേഴ്സ് ചെക്കുകുകള്‍ കൈവശമാക്കി ട്രാക്ക് ചെയ്യപ്പെടാതിരിക്കാന്‍ റജിസ്ടറുകള്‍ കത്തിക്കുന്നു. പ്ലാന്‍ ചെയ്തതിലും അധികം സമയം ബാങ്കില്‍ തങ്ങേണ്ടി വന്നതും പേപ്പര്‍ കത്തിച്ച പുക പുറത്തേക്ക് പടര്‍ന്നതും മൂലം കാര്യങ്ങളാകെ കൈവിട്ടു പോകുന്നു. 

യഥാര്‍ത്ഥ സംഭവത്തിനോട് പൂര്‍ണ്ണമായല്ലെങ്കിലും നീതിപുലര്‍ത്തും വിധമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഉദ്വേഗജനഗമായ ഒരു ബാങ്ക് കവര്‍ച്ച എന്നതില്‍ കവിഞ്ഞ് വ്യത്യസ്തമായ തലങ്ങളിലേക്ക് സിനിമ സഞ്ചരിക്കുന്നുണ്ട്. സമൂഹത്തിലെ സാമ്പത്തിക അസമത്വം, തൊഴിലില്ലായ ഇവ മൂലം വീര്‍പ്പു മുട്ടുന്ന ചെറുപ്പക്കാര്‍. ഭാരിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്നും പുറത്തു ചാടാന്‍ ശ്രമിക്കുമ്പോള്‍  ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍. നിവൃത്തികേടുകൊണ്ട് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയും ജയിയിലിലാകുകയും അവിടെ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന യുവത്വം. ഇതൊക്കെ ഒരു ബാങ്കിന്‍റെ പ്ലോട്ടില്‍ തന്നെ നിന്നു കൊണ്ട് പ്രേക്ഷ്കരിലേക്ക് സംവേദനം ചെയ്യാന്‍ തിരക്കഥാകൃത്തിനു കഴിയുന്നുണ്ട്. 

വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടനായ സണ്ണി എന്ന ചെറുപ്പക്കാരന്റെ മാനസിക സംഘര്‍ഷങ്ങളിലേക്ക് പ്രസ്തുത വിഷയങ്ങളെ മുഴുവന്‍ ആവാഹിച്ച് അവതരിപ്പിക്കാന്‍ അല്‍പാസിനോ എന്ന നടന വിസ്മയത്തിലൂടെ സംവിധായകന് സാധിച്ചിരിക്കുന്നു. വളരെ റിയലസ്ടിക്കായ മുഹൂര്‍ത്തങ്ങളുള്ള സിനിമയുടെ ക്ലൈമാക്സും യഥാര്‍ത്ഥ സംഭവത്തിന്റെ പുനരാവിഷ്കാരമാണ്.   

1 comment:

  1. യഥാര്‍ത്ഥ സംഭവത്തിനോട് പൂര്‍ണ്ണമായല്ലെങ്കിലും നീതിപുലര്‍ത്തും വിധമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

    ReplyDelete

Comments